Connect with us

Local

വന്യമൃഗശല്യം: പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി

Published

on

കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് വേഗത്തിൽ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിൽ വിവിധ പ്രദേശങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ്, ഫെൻസിങ്, അടക്കമുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ പ്രവർത്തികളുമായി ബന്ധപ്പെട്ട പുരോഗതി ബന്ധപ്പെട്ട ഡി.എഫ്.ഒമാർ കൃത്യമായി മോണിറ്റർ ചെയ്ത് പ്രവർത്തികളുടെ സമയബന്ധിതമായുള്ള പൂർത്തീകരണവും ഉറപ്പുവരുത്തണമെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി.

താലൂക്കിലെ പട്ടയം വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.താലൂക്കിൽ വിവിധ മേഖലകളിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ കൃഷിനാശത്തിന്റെ സ്ഥിതി വിവരങ്ങൾ ചർച്ച ചെയ്യുകയും,നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒപ്പം പ്രകൃതിക്ഷോഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ ഉള്ള വീടുകൾക്കും മറ്റും സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ സ്ഥിതി വിവര കണക്കുകൾ ചർച്ച ചെയ്യുകയും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മഴക്കാലത്ത് താലൂക്കിൽ ചിലയിടങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിന് സാഹചര്യം ഉള്ളതിനാൽ രോഗങ്ങൾ പടരുന്നത് തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.

നേര്യമംഗലം 44 ഏക്കർ നഗർ, കുട്ടമ്പുഴ സത്രപ്പടി 4 സെന്റ് നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നില നിൽക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യത്തിൽ, ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് റവന്യൂ, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ആയക്കാട് – വേട്ടാംപാറ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപെട്ടിട്ടുള്ളതും, റോഡിന്റെ ഇരുവശങ്ങളിലായി വെള്ളം കുത്തിയൊലിച്ച് താഴ്ന്നു പോയിട്ടുള്ളത് നികത്തുന്നതിനും, പെരിയാർവാലി കനാൽ ബണ്ട് റോഡിന്റെ വശങ്ങളിൽ പുല്ല് അമിതമായി വളർന്നു നിൽക്കുന്നതിനാൽ അപകടസാധ്യത ഉള്ളതിനാൽ വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സത്രപ്പടി മേഖലയിലെ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള വീട് നിർമ്മാണം വേഗത്തിലാക്കുന്നതിനും, പന്തപ്രയിൽ വീട് നിർമ്മാണത്തിന് എസ് ടി ഡിപ്പാർട്ട്മെന്റിന്റെ പദ്ധതി കൂടി ചേർത്ത് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന് കാന നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വനാതിർത്തിയിൽ നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് വേഗത്തിലാക്കണമെന്നും, കോളേജിന് മുന്നിലെ റോഡിലുള്ള ഓടയിൽ നിന്നും മണ്ണ് നീക്കി വെള്ളക്കെട്ട് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, സ്കൂൾ കവലയിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെടുന്ന കുഴികൾ നികത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കവളങ്ങാട് പഞ്ചായത്തിലെ ആനശല്യം രൂക്ഷമായ പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മലയോര ഹൈവേയിൽ നമ്പൂതിരികൂപ്പ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

വനാതിർത്തിയോട് ചേർന്ന് വരുന്നതും നിലവിൽ പട്ടയം ഉള്ളതുമായ വസ്തുക്കളിൽ വനം വകുപ്പിൽ നിന്നും എൻ. ഒ. സി ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉള്ളത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

ഭൂമിയുടെ തരം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും,മുള്ളരിങ്ങാട് പ്രദേശത്ത് ആനശല്യവുമായി ബന്ധപ്പെട്ട് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴ,തോട് വശങ്ങൾ ഇടിയുന്നത് സംരക്ഷണഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, വനംവകുപ്പ് കൂടിയാലോചന നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

ഓണക്കാലത്തോടനുബന്ധിച്ച് ലഹരി വ്യാപനം കർശനമായി തടയുന്നതിന് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം പ്രത്യേകമായി നിരീക്ഷണം വേണമെന്ന് യോഗം നിർദ്ദേശിച്ചു.

യോഗത്തിൽ ആന്റണി ജോൺ എം.എൽ .എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഗോപകുമാർ എ.എൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വ. അജു മാത്യു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ടി ബെന്നി, ബേബി പൗലോസ്, തോമസ് തോമ്പ്ര, എ ടി പൗലോസ്, എൻ.സി ചെറിയാൻ, സാജൻ അമ്പാട്ട്,ആന്റണി പുല്ലൻ, എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

Trending

error: Content is protected !!